Latest News :
Latest Post

കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും മദ്യപാനം വര്‍ദ്ധിക്കുന്നു വെന്ന് സര്‍വ്വെ

Written By WebMuhimmath Kasaragod on Saturday, 25 May 2013 | 13:03

തൃശ്ശൂര്‍: കേരളത്തില്‍ സ്ത്രീകളിലും, കുട്ടികളിലും മദ്യപാന ശീലം വര്‍ദ്ധിക്കുന്നതായി സര്‍വ്വെ. എക്‌സ്‌സൈസ് വകുപ്പും, പോലീസിന്റെ ഒ.ആര്‍.സി (അവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) യും സംയുക്തമായി നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സ്ത്രീകളില്‍ 20 ശതമാനമാളുകളും മദ്യപാനത്തിന് അടിമകളാണെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ മദ്യപാനത്തിന് ഇടയാക്കുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തുന്നത് ജോലിയിലെ ഭാരിച്ച ഉത്തരാവാദിത്തവും, അമിത സമ്മര്‍ദ്ദവും, കൂടാതെ കുടുംബ പ്രശ്‌നങ്ങളുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.



ഇതിന് പുറമെ കുടുംബ സദസ്സുകളില്‍ മദ്യപാനത്തിന് വേദിയൊരുങ്ങുന്ന സമയങ്ങളില്‍ സ്ത്രീകള്‍ മദ്യം വിളമ്പാനും, കൂട്ടത്തില്‍ മദ്യപിക്കാനും

നിര്‍ബന്ധിതമാകുന്നെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നുണ്ട്. അമിത മദ്യപാനികളായ ഭര്‍ത്താക്കനമാര്‍ക്കിടയിലാണ് വിവാഹ മോചന കേസുകളും, മറ്റ് പീഡന കേസുകളും ധാരാളമായി കണ്ടു വരുന്നതെന്നും സര്‍വ്വേയിലുണ്ട്.

ബിവറേജസ് വില്‍പനശാലകളില്‍ ക്യൂ നില്‍ക്കുന്നവരില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ കണ്ടത്തിയിട്ടുണ്ട്. ക്യൂവില്‍ നില്‍ക്കാല്‍ സ്ത്രീകള്‍ക്ക് മടിയില്ലെന്നും വ്യക്തമാക്കുന്നു. സ്ത്രീകളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പാര്‍ലറുകള്‍ പോലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്രാമങ്ങളിലെ സ്ത്രീകളില്‍ മദ്യപാന ശീലം കുറവാണെങ്കിലും, ഗ്രാമങ്ങളും കൂടി പരിഗണിക്കുമ്പോള്‍ കേരളത്തില്‍ അഞ്ച് ശതമാനം സ്ത്രീകള്‍ മദ്യപരാണ്. ഇക്കാര്യത്തില്‍ 10 വര്‍ഷത്തിനിടക്ക് നാലിരട്ടിയാണ് വര്‍ധന. പ്രഫഷനല്‍ കോളജുകളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ മദ്യപാനം വ്യാപകമാണ്.

കുട്ടികള്‍ക്കിടയില്‍ മദ്യപാനവും ലഹരി ഉപയോഗങ്ങളും വര്‍ധിക്കുകയാണെന്ന് പൊലീസിന്റെ ‘അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി’ അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ തൃശൂര്‍ ജില്ലയിലെ 125 എയ്ഡഡ്, സി.ബി.സ്.ഇ സ്‌കൂളുകളിലെ 430 വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ക്യാമ്പിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്. കുട്ടികളില്‍ മദ്യം ഉപയോഗിക്കുന്നവരുടെ കുറഞ്ഞ പ്രായം 13 വയസ്സാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.

മണപ്പുറം ചെറുവത്തൂര്‍ ബ്രാഞ്ചില്‍ മുഖം മൂടി അക്രമം; ബ്രാഞ്ച് മാനേജര്‍ പരിക്കേറ്റ് ആസ്പത്രയില്‍

ചെറുവത്തൂര്‍: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം മണപ്പുറം ഗോള്‍ഡ് ലോണ്‍ ചെറുവത്തൂര്‍ ബ്രാഞ്ചില്‍ പട്ടാപ്പകല്‍ അക്രമം നടത്തി. ചെറുക്കാന്‍ ശ്രമിച്ച ബ്രാഞ്ച് മാനേജര്‍ കെ.കെ.ബാലന് തലക്ക് മുറിവേറ്റു. ഇയാളെ ചെറുവത്തൂര്‍ കെ.എ.എച്ച്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മണപ്പുറം സ്ഥാപനങ്ങളില്‍ സമരം നടന്നുകൊണ്ടിരിക്കെ ചെറുവത്തൂരില്‍ തുറന്നതാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.

ഇതിനിടയില്‍ അക്രമം നടത്തിയ സംഘം ദേശീയപാത വഴി ഓടിയപ്പോള്‍ ആഭരണം തട്ടിയെടുത്ത് ഓടുന്നതാണെന്ന പ്രചാരണം നടന്നതിനാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ പൊതിരെ തല്ലി. ചില സി.പി.ഐ. പ്രവര്‍ത്തകരെത്തിയാണ് സംഘത്തെ ഓട്ടോറിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്തിയത്.

Tags: attack, manappuram, branch manager

ശശി തരൂര്‍ കോണ്‍ഗ്രസ് ദേശീയ വക്താവ്

ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്തേക്ക് നിയമിച്ചു. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണിത്.

 നിലവില്‍ കേരളത്തില്‍ നിന്നും പി.സി ചാക്കോ ദേശീയ വക്താവ് പദവിയിലുണ്ട്. എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചതാണിത്‌.

Tags: shasi taroor, congress, 

ഫേസ്ബുക്ക് തീവ്രവാദം: യുഎസ് വിദ്യാര്‍ത്ഥിക്ക് ജാമ്യം നിഷേധിച്ചു

ബോസ്റ്റണ്‍: തീവ്രവാദ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിക്ക് യുഎസ് കോടതി ജാമ്യം നിഷേധിച്ചു. ഫേസ്ബുക്കില്‍ തീവ്രവാദത്തെ ന്യായീകരിച്ച് കവിതയെഴുതിയതിനെതുടര്‍ന്നാണ് മേതൂന്‍ സ്വദേശിയായ കാമറൂണ്‍ ഡി അംബ്രോസിയോ (18)യെ പോലീസ് അറസ്റ്റ് ചെയ്തത്. ബോസ്റ്റണ്‍ മാരത്തണില്‍ ബോംബ് സ്ഥാപിച്ചയാളേക്കാള്‍ കൂടുതല്‍ മോശമായിട്ടുള്ള പ്രവൃത്തിയാകും തന്നില്‍ നിന്നുണ്ടാവുക എന്ന് വ്യക്തമാക്കുന്ന കവിതയാണ് അംബ്രോസിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്.

മേയ് ഒന്നിനാണ് അംബ്രോസിയോയെ പോലീസ് അറസ്റ്റ് ചെയ്തത്. 20 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് അംബ്രോസിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ജഡ്ജിയുടെ തീരുമാനത്തിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തി. അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് സംഘടനകള്‍ ആരോപിച്ചു. ദി സെന്റര്‍ ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഫൈറ്റ് ഫോര്‍ ദി ഫ്യൂച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ അംബ്രോസിയുടെ അറസ്റ്റിനെതിരെ 70,000 ഒപ്പുകള്‍ ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറിയിരുന്നു. അംബ്രോസിയെ ഉടനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Tags: arrest, face book commend, America, 

ഗുണ്ടാ നേതാവ് തമ്മനം ഷാജിക്കു വെട്ടേറ്റു ഗുരുതര പരിക്ക്

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവ് തമ്മനം ഷാജിക്കും സംഘത്തിനും നേര്‍ക്ക് ആക്രമണം. തമ്മനം പള്ളിപ്പടിക്ക് സമീപത്തെ ചായക്കടയില്‍ വച്ചാണ് ഷാജിക്കും ഒപ്പമുണ്ടായിരുന്ന ആറംഗസംഘത്തിനും വെട്ടേറ്റത്. തലയ്ക്ക് ഒന്നിലേറെ വെട്ടേറ്റ ഷാജിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഹെല്‍മറ്റു ധരിച്ച് എട്ടു ബൈക്കുകളിലെത്തി ഷാജിക്കും സംഘത്തിനും നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിനുശേഷം അക്രമി സംഘം വന്ന ബൈക്കുകളില്‍തന്നെ രക്ഷപെട്ടു. ഷാജിയേയും കൂട്ടാളികളെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. മധ്യകേരളത്തിലെ നിരവധി ഗുണ്ടാ ആക്രമണക്കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമാണ് തമ്മനം ഷാജി. 

എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി ഷാജി, ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെന്നും അടുത്തകാലത്തായി കേസുകളൊന്നും ഇയാള്‍ക്കെതിരേ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags: tammanam shaji, gunda, attack, injured, hospital

ദുബായില്‍ കണ്ണൂര്‍ സ്വദേശി മുങ്ങിമരിച്ചു; ഒരാളെ കാണാതായി

ദുബായ്: ദുബായ് ജുമൈറ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. കണ്ണൂര്‍ സ്വദേശി വിജേഷാണ് മരിച്ചത്. ഒപ്പം കടലില്‍ ഇറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍പെട്ടു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂര്‍ സ്വദേശി സനലിനെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Tags: dubai beach, swimmng, drown

യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫ് അന്തരിച്ചു

കോഴിക്കോട്: മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ട്രഷററും എം.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എം. ഹനീഫ് (38) നിര്യാതനായി.

 വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട്ടായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ആറു മാസമായി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹനീഫിനെ കഴിഞ്ഞയാഴ്ചയാണ് വിശ്രമത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. മേലാറ്റൂര്‍ എടപ്പറ്റ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കിഴക്കുംപാടം മുഹമ്മദ് എന്ന കുഞ്ഞാണി മുസ്ലിയാരുടെ മകനാണ്. ഉമ്മ: സഫിയ. ഭാര്യ: കെ.പി. ഇര്‍ഫാന ഇസ്സത്ത്. മക്കള്‍: മുഹമ്മദ് മുഫീദ്, ഹിബ ഫാത്തിമ. സഹോദരങ്ങള്‍: റഷീദ് അഹമ്മദ്, ഫസല്‍ റഹ്മാന്‍, മുഹമ്മദ് സ്വാദിഖ്, പരേതയായ ആയിഷക്കുട്ടി.

Tags: youth league leader, obituary

പ്ലസ് വണ്‍: സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷക്കാര്‍ക്ക് പ്രവേശനമില്ല

കൊച്ചി:പ്ലസ് വണ്‍ പ്രവേശനത്തിന് സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നീക്കി. സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രോസ്‌പെക്ടസ് വ്യവസ്ഥ സ്‌റ്റേ ചെയ്തുകൊണ്ടുള്ള മുന്‍ ഉത്തരവാണ്് ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നീക്കിയത്. പ്ലസ് ടു കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റിനുള്ള നടപടികള്‍ സര്‍ക്കാറിന് തുടരാമെന്നും കോടതി വ്യക്തമാക്കി. മെയ് പത്തിന് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഹരജി സമര്‍പ്പിച്ചത്.

2009ല്‍ സി ബി എസ് ഇ പുറപ്പെടുവിച്ച ചട്ടങ്ങള്‍ പ്രകാരം സ്‌കൂള്‍തല പരീക്ഷ പാസാകുന്നവര്‍ അതാത് സ്‌കൂളുകളില്‍ തന്നെ പഠനം തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ എഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് തടസ്സമില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ ചൂണ്ടിക്കാട്ടി. സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പരാതികളുണ്ടെന്നും എ ജി ബോധിപ്പിച്ചു.

സ്‌കൂള്‍തല പരീക്ഷ എഴുതിയാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് തടസ്സമുണ്ടെന്ന കാര്യം വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അറിയാവുന്നതാണെന്നും പരീക്ഷ എഴുതിയ ശേഷം പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിദ്യാര്‍ഥികളുടെ ആവശ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് മാത്രം പ്ലസ് വണ്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. എസ് എസ് എല്‍ സി പരീക്ഷ എഴുതിവരില്‍ 4.51 ലക്ഷം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ 3.35 ലക്ഷം സീറ്റുകള്‍ മാത്രമാണ് പ്ലസ് വണ്‍ കോഴ്‌സുകളില്‍ ഉള്ളതെന്നും എ ജി കോടതിയെ ബോധിപ്പിച്ചു.

സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം നടത്തിയവര്‍ക്ക് അവസരം നഷ്ടപ്പെടുമെന്നും അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. അതേസമയം, സ്‌കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ഹരജിക്കാരായ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ വാദിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ ഭൂരിഭാഗം പേരും സി ബി എസ് ഇ സിലബസില്‍ പഠനം നടത്തിയവരാണെന്നും സര്‍ക്കാര്‍ നടത്തുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ മാര്‍ക്കിംഗ് സംവിധാനം പരിഹാസ്യമാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം, മികച്ച നിലയില്‍ നടത്തുന്ന എസ് എസ് എല്‍ സി പരീക്ഷാ നടത്തിപ്പിനെ പരിഹസിച്ച അഭിഭാഷകന്റെ വാദത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത ഫീസാണ് സി ബി എസ് ഇ സ്‌കൂളുകള്‍ ഇടാക്കുന്നതെന്നും ഇത്തരം സീറ്റുകള്‍ സാധാരണക്കാരുടെ മക്കള്‍ക്ക് അപ്രാപ്യമാണെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് സി ബി എസ് ഇ പത്താം തരം പാസായ മുഴുവന്‍ പേര്‍ക്കും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സര്‍വീസ് സൊസൈറ്റിയും മൂന്ന് വിദ്യാര്‍ഥികളുമാണ് കോടതിയെ സമീപിച്ചത്.

Tags: cbse cyllebus, high court, kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പാക് സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌കൂള്‍ ബസ്സില്‍ പോകുകയായിരുന്ന 17 കുട്ടികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പാകിസ്ഥാനിലെ ഗുജ്‌റത്ത് നഗരത്തിലെ പ്രാന്ത പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഇസ്ലാമാബാദില്‍ നിന്നും 200 കിലോമീറ്റര്‍ കിഴക്കാണ് ഗുജ്‌റത്ത്.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ്സില്‍ തീപടരുകയായിരുന്നു.

Tags: pakistan, cylinder clash, child, school, students

സ്വദേശിവല്‍ക്ക രണം: ചര്‍ച്ചക്കായി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍


റിയാദ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിഭരണകൂടവുമായുള്ള ചര്‍ച്ചയ്ക്കായി സൗദിയില്‍ എത്തി. സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുളള സമയപരിധി നീട്ടണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ ചര്‍ച്ചകളില്‍ മുന്നോട്ടു വെച്ചേക്കും.സൗദിയിലെ ഇന്ത്യന്‍ തടവുകാരെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ചുളള ആവശ്യങ്ങളും ഇന്ത്യ ഉന്നയിക്കും.

സൗദി വിദേശകാര്യമന്ത്രി അമീര്‍ സഊദ് അല്‍ ഫൈസലിന്റെ ക്ഷണ പ്രകാരമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍ എത്തിയിരിക്കുന്നത്. 

ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രമന്തി ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തും. സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്, വിദേശകാര്യമന്ത്രി അമീര്‍ സഊദ് അല്‍ ഫൈസല്‍ എന്നിവരുമായിയായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍ നടത്തുക. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന് അയച്ച സുപ്രധാന വിവരങ്ങളടങ്ങിയ കത്തുമായാണ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയിലെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിതാഖാത് ഉള്‍പ്പടെയുള്ള മേഖലതല, അന്തര്‍ദേശീയ വിഷയങ്ങള്‍ സൗദി നേതൃത്വവുമായുളള ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് കരുതുന്നത്.

അതോടൊപ്പം തന്നെ സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ തടവുകാരുടെ ശേഷിക്കുന്ന ശിക്ഷ ഇന്ത്യയിലെ ജയിലുകളില് അനുഭവിക്കുന്നതിനായി ഇവരെ ഇന്ത്യയിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള വിഷയങ്ങളും ചര്‍ച്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . സൗദി ഭരണകൂടം പദവി ശരിയാക്കാന്‍ അനുവദിച്ച സമയപരിധിക്ക് കേവലം 41 ദിവസം മാത്രം ബാക്കിനില്‍ക്കെ, ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്നത് ദുഷ്‌കരമായിരിക്കും എന്നതിനാല്‍ തന്നെ , അനുവദിച്ച സമയപരിധി നീട്ടണമെന്ന അഭ്യര്‍ത്ഥനയും ഇന്ത്യ മുന്നോട്ടുവെക്കാന്‍ സാധ്യതയുണ്ട്എന്നാണ് അറിയുന്നത് .

ഇന്ത്യയും സൗദിയും തമ്മില്‍ ഊര്‍ജമേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളില്‍ ശുഭപ്രതീക്ഷയുമര്‍പ്പിച്ചാണ് രണ്ടു ദിവസത്തെ ഇന്ത്യ സൗദി മന്ത്രിതല കൂടിക്കാഴ്ച്ചകള്‍ ആരംഭിക്കുന്നത്.

Tags: saudi nationalised, nithaqath, salman khurshid
 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger