Latest News :
Latest Post

കാസര്‍കോട്ട് വീണ്ടും വന്‍ കഞ്ചാവുവേട്ട: ലോറിയില്‍ കടത്തിയ 77 കിലോ കഞ്ചാവ് പിടികൂടി

Written By WebMuhimmath Kasaragod on Tuesday, 18 June 2013 | 13:39

കാസര്‍കോട് : കാസര്‍കോട്ട് വീണ്ടും വന്‍ കഞ്ചാവുവേട്ട. എന്‍ പി ലോറിയില്‍ കടത്തുകയായിരുന്ന 77. 500 കിലോ കഞ്ചാവ് പിടികൂടി. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ചെര്‍ക്കള അതിര്‍ക്കുഴി റോഡില്‍വെച്ചാണ് വിദ്യാനഗര്‍ എസ് ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഞ്ചാവ് പിടികൂടിയത്.

 സംഭവവുമായി ബന്ധപ്പെട്ട് മധൂര്‍ ഷിറിബാഗിലു സ്വദേശികളായ അബ്ദുല്‍റഹ്മാന്‍, അ്ബ്ദുല്‍സലാം, ബോവിക്കാനം മുണ്ടക്കൈയിലെ ഗംഗാധരന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കര്‍ണ്ണാടകയില്‍ നിന്നും കെ എല്‍ 14 എന്‍ 2016 നമ്പര്‍ എയ്ച്ചര്‍ എന്‍ പി ലോറിയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പോലീസ് കൈകാണിച്ച് നിര്‍ത്തിയപ്പോള്‍ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 


ലോറി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നാലു ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. 25,000 രൂപ, മൊബൈല്‍ ഫോണ്‍, എ ടി എം കാര്‍ഡ്, ആര്‍ സി ബുക്ക് എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അബ്ദുല്‍റഹ്മാന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്.

Tags: arrest, lorry, ganja, police, cherkala

ദൗറതുല്‍ ഖുര്‍ആനും ഖത്മുല്‍ ബുഖാരിയും

ജിബ്‌രീല്‍(അ)നെ ജബലുന്നൂറില്‍ അല്ലാഹുവിന്റെ റസൂല്‍(സ) കണ്ട രംഗം ഇമാം ബുഖാരി (റ) സ്വഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തുന്നുണ്ട്. ഏകാന്തത ഏറെ ഇഷ്ടപ്പെട്ട നബി(സ) ഹിറാ ഗുഹയെ തിരഞ്ഞെടുത്തു. അവിടെ ദിനരാത്രങ്ങള്‍ ആരാധനയിലായി മുഴുകി. ഒരിക്കല്‍ ജിബ്‌രീല്‍(അ) പ്രത്യക്ഷപ്പെട്ടു. നബി(സ)യോട് പറഞ്ഞു: ‘വായിക്കുക’ തന്നിലേക്ക് അണച്ചുചേര്‍ത്ത് മൂന്ന് പ്രാവശ്യം ‘വായിക്കുക’ എന്ന് ജിബ്‌രീല്‍(അ) നിര്‍ദേശിച്ചു.

ഹിറാ ഗുഹയില്‍ വെച്ച് അവതരണം നടന്ന സമയം മുതല്‍ വിശ്വാസികളുടെ നാവുകളില്‍ ഖുര്‍ആന്‍ വചനം സദാ തത്തിക്കളിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നിടത്ത് അല്ലാഹുവിന്റെ മാലാഖമാര്‍ സന്നിഹിതരാകും. ദിവസത്തില്‍ പല തവണയായി ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതുണ്ട്.’ഖത്മുല്‍ ഖുര്‍ആന്‍ ഖുര്‍ആനിനോടുള്ള വിശ്വാസിയുടെ ബാധ്യതയാണ്. ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ഓതി തീര്‍ത്താല്‍ പരലോക ജീവിതത്തില്‍ ഖുര്‍ആന്‍ ശിപാര്‍ശകനാവുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു. തന്നെയുമല്ല മരണപ്പെട്ടവര്‍ക്കു വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നത് പരലോക ഗുണത്തിന് കാരണമാകും. മര്‍കസിലെ ദൗറത്തുല്‍ ഖുര്‍ആന്‍ ഇത്തരം ഒരു സുകൃത കര്‍മത്തിനു കൂടി വേദിയാണ്. ഖുര്‍ആന്‍ സമ്പൂര്‍ണ പാരായണം കഴിഞ്ഞാല്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസുകള്‍ ലോകത്തുടനീളം സംഘടിപ്പിച്ചു വരുന്നു. ഖുര്‍ആന്‍ മുപ്പത് ജുസുഉകളും പാരായണം ചെയ്താല്‍ പൂര്‍വീകര്‍ പ്രത്യേകം പ്രാര്‍ഥനാ സംഗമം നടത്തിയിരുന്നു..

സത്യവിശ്വാസികളുടെ ഇമാമായ ഖുര്‍ആന്‍ അവസാന നാളിലെ ശിപാര്‍ശകനാണ്. ഈ അനുഗ്രഹം കരസ്ഥമാക്കാന്‍ ഖുര്‍ആന്‍ പാരായണം ദിന ചര്യയാക്കാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. പ്രതി ദിനം പത്ത് മിനുറ്റെങ്കിലും ഖുര്‍ആനുമായി സഹവസിക്കുക. ഇതിന് സാമൂഹികവും ആത്മീയവുമായ ഒരു കൂട്ടായ്മയും മര്‍കസ് ഒരുക്കിയിരിക്കുന്നു.

ദൗറത്തുല്‍ ഖുര്‍ആന്‍ ഖുര്‍ആനെ സ്‌നേഹിക്കുന്ന സത്യവിശ്വാസികള്‍ക്കുള്ള ആത്മീയ മജ്‌ലിസാണ്. ഈ കൂട്ടായ്മയില്‍ അംഗത്വമെടുത്താല്‍ തീര്‍ച്ചയായും ഖുര്‍ആന്‍ ഖത്മ് ചെയ്യാന്‍ സാധിക്കും. വായിക്കുക എന്ന പ്രഥമ സന്ദേശം തന്നെ ഖുര്‍ആന്‍ പഠനത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നു. സത്യവിശ്വാസിയുടെ പ്രഭാതം തുടങ്ങുമ്പോഴും നിദ്രയെ പ്രാപിക്കുമ്പോഴും ഖുര്‍ആന്‍ വചനങ്ങളായിരിക്കണം മനസ്സില്‍ തങ്ങിനില്‍ക്കേണ്ടത്.

ഓരോ വര്‍ഷവും രണ്ട് തവണയെങ്കിലും ഖുര്‍ആന്‍ പൂര്‍ണമായി ഓതിയാല്‍ മാത്രമേ ഖുര്‍ആനോടുള്ള ബാധ്യത പൂര്‍ത്തിയാകൂ എന്ന് ഇമാം അബൂഹനീഫ (റ)യും പറയുന്നു. എന്നാല്‍ ഇമാം അഹമ്മദ് (റ) ന്റെ അഭിപ്രായം കാരണമൊന്നുമില്ലാതെ നാല്‍പത് ദിവസത്തെക്കാള്‍ കൂടുതല്‍ ഖത്മുല്‍ ഖുര്‍ആനിനു വേണ്ടി സമയം ചെലവിടല്‍ കറാഹത്താണ് എന്നാണ് (ഫത്ഹുല്‍ മുഈന്‍ 200)

തിരക്കു പിടിച്ച ജീവിത സാഹചര്യമാണെങ്കിലും ഖുര്‍ആനുമായി സഹവസിക്കാന്‍ നമുക്ക് കഴിയണം. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടന്നു വരുന്ന മഹത്തായൊരു ഖുര്‍ആന്‍ സദസ്സാണ്’ദൗറത്തുല്‍ ഖുര്‍ആന്‍. സാദാത്തുക്കളുടെയും പണ്ഡിതന്‍മാരുടെയും നേതൃത്വത്തില്‍ ഒരുമിച്ചുകൂടി ഖുര്‍ആന്‍ ഓതി ഖത്മ് ചെയ്യുന്ന പരിപാടിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കാളികളാകാരുണ്ട്.

നാല് മാസത്തിലൊരിക്കലാണ് ദാഇറത്തുല്‍ ഖുര്‍ആന്‍ സംഗമം. ദിവസവും അഞ്ച് പേജെങ്കിലും ഖുര്‍ആനോതുന്ന ഏതൊരാള്‍ക്കും ഇതില്‍ മെമ്പര്‍ഷിപ്പെടുക്കാം. ഈ ഗണനയില്‍ നാല് മാസം കൊണ്ടൊരു ഖത്മ് പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇങ്ങനെ പൂര്‍ത്തീകരിക്കുന്ന ആയിരക്കണക്കിന് ഖത്മുകളുടെയും പ്രസ്തുത പരിപാടിയില്‍ എല്ലാവരും ഒന്നിച്ചിരുന്ന് പൂര്‍ത്തീകരിക്കുന്ന ഖത്മുകളുടെയും പ്രാര്‍ഥന നൂറുകണക്കിന് അനാഥരുടെയും മുതഅല്ലിമുകളുടെയും സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും പ്രയാസങ്ങള്‍ ഇറക്കിവെക്കാനുമുള്ള ആത്മീയ കൂട്ടായ്മയില്‍ ഖുര്‍ആനിനെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അംഗമാകാം.

ഓരോ വര്‍ഷവും മര്‍കസില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരിക്കു പുറമെയാണ് ദൗറത്തുല്‍ ഖുര്‍ആന്‍ സംഘടിപ്പിക്കുന്നത്. പരിശുദ്ധ ഖുര്‍ആനും തിരു ഹദീസും ഒരേ നേതൃത്വത്തിനു കീഴിലും സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലും പഠിക്കാനും മനസ്സിലാക്കാനും ലഭിക്കുന്ന സുവര്‍ണ വേളയാണിത്.

ഖുര്‍ആന്റെ സേവകരാവുക എന്നതോടൊപ്പം തന്നെ തിരു സുന്നത്തിനോടൊപ്പം ജീവിക്കുക എന്ന ലക്ഷ്യമാണ് ദൗറത്തുല്‍ ഖുര്‍ആനും ഖത്മുല്‍ ബുഖാരിയും സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം. ലോക ചരിത്രത്തില്‍ തന്നെ നിസ്തുലമായ ഒരധ്യായമാണിത്. കാന്തപുരം ഉസ്താദിന്റെ സ്വഹീഹുല്‍ ബുഖാരി ഹദീസ് പഠന ക്ലാസ് പണ്ഡിത ലോകത്തു തന്നെ അത്യപൂര്‍വ ക്ലാസാണ്. ജീവിതത്തിന്റെ സിംഹ ഭാഗവും ഇല്‍മിന്റെ പ്രചരണത്തിനും അധ്യാപനത്തിനുമായി വിനിയോഗിക്കുന്ന ഉസ്താദിന്റെ ഈ അനുഗ്രഹീത ഹദീസ് ക്ലാസില്‍ ലോകത്തെ ശ്രേഷ്ഠ പണ്ഡിതന്മാരും സാദാത്തുക്കളും ആരിഫീങ്ങളും സംബന്ധിച്ചിട്ടുണ്ട്.

പരിശുദ്ധ ഖുര്‍ആനിനുശേഷം ഇസ്‌ലാമിക ലോകം പ്രാമാണികവും പരിശുദ്ധവുമായി കണക്കാക്കുന്ന തിരുവചനങ്ങളുടെ ആധികാരിക സമാഹാര ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. മധ്യേഷ്യന്‍ റിപ്പബ്ലിക്കായ ഉസ്ബക്കിസ്ഥാനിലെ ബുഖാറയില്‍ ജനിച്ച ഇമാം ബുഖാരി(റ)യാണ് സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ്. ഹിജ്‌റ 194 ശവ്വാല്‍ 13ന് വെള്ളിയാഴ്ചയാണ് ഇമാം ബുഖാരിയുടെ ജനനം. മാതാവും പിതാവും തികഞ്ഞ മതഭക്തരും ആത്മീയ ജീവിതം തിരഞ്ഞെടുത്തവരുമായിരുന്നു.

നിരന്തരം യാത്രചെയ്താണ് ‘ഇമാം പഠനം നടത്തിയത് പതിനാറു വര്‍ഷം കൊണ്ടാണ് സ്വഹീഹുല്‍ ബുഖാരി ഇമാം എഴുതി തീര്‍ത്തത്. ഹദീസ് നിവേദകരുടെ ജീവിത ചരിത്ര രചന നടത്തിയ ശേഷം ഹദീസ് നിവേദകരെ സവിസ്തരം നിരൂപണം ചെയ്യുന്ന വിജ്ഞാന ശാഖയായ അല്‍ ജര്‍ഹു വത്തഅ്ദീ ലില്‍ ഏറെ കാലം പഠനവും ഗവേഷണവും നടത്തിയാണ് അല്‍ ജാമിഉസ്വഹീഹ് എഴുതിയത്. ഇസ്‌ലാമിക സമൂഹത്തിന്റെ ആധികാരിക ഹദീസ് വിജ്ഞാന ഗ്രന്ഥമായ ഇതിനെ പണ്ഡിത ലോകം ആദരവോടെയാണ് ഇന്നും സമീപിക്കുന്നത്. മൂന്ന് തവണ മാറ്റിയെഴുതിയാണ് സ്വഹീഹുല്‍ ബുഖാരിയുടെ രചനയെ ഇമാം പരിശുദ്ധവും ശ്രേഷ്ടസമ്പുഷ്ടവുമാക്കിയത്.

പണ്ഡിത ലോകം ഈ വിശുദ്ധ ഹദീസ് ഗ്രന്ധത്തിന് നിസ്തുലമായ പ്രാധാന്യമാണ് കല്‍പിക്കുന്നത്.. പരിശുദ്ധിയും ആധികാരികതയും സമ്മേളിച്ച തിരുസുന്നത്തിന്റെ പൊരുളും മൊഴിയുമാണിത്. ഇത് ഓതിത്തീര്‍ക്കുമ്പോള്‍ ലോകം പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. ഖത്മുല്‍ ബുഖാരി മജ്‌ലിസുകള്‍ തയാറാക്കുന്നു.

ഇമാം ബുഖാരി(റ) യുടെ സ്വഹീഹുല്‍ ബുഖാരി എന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ അവസാന ഭാഗം പൂര്‍ത്തിയാക്കുന്ന വേദിയാണ് ഖത്മുല്‍ ബുഖാരി. എല്ലാ വര്‍ഷവും ഈ വേദി മര്‍കസ് സംഘടിപ്പിക്കാറുണ്ട്. പതിനായിരങ്ങള്‍ സംഗമിക്കുന്ന ഈ മജ്‌ലിസില്‍ പണ്ഡിതന്മാര്‍, സാദാത്തുക്കള്‍, ആരിഫീങ്ങള്‍, ഹാഫിളുകള്‍ സംബന്ധിക്കുന്നു. ജൂണ്‍ 1920 തിയ്യതികളിലാണ് ദൗറത്തുല്‍ ഖുര്‍ആനിനും ഖത്മുല്‍ ബുഖാരി സഖാഫി സംഗമവും മര്‍കസില്‍ നടക്കുന്നത്.

സി മുഹമ്മദ് ഫൈസി (ജനറല്‍ മാനേജര്‍, മര്‍കസ്)

അഹ്ദല്‍ തങ്ങള്‍ അനുസ്മരണം നടത്തി

പയോട്ട: പയോട്ടയില്‍ മാസാന്ത ബദ് രിയ മജ്‌ലിസും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും നടത്തി.

ഹാഫിള് സയ്യിദ് ഹദ്ദാദ് തങ്ങള്‍ ബദ് രിയ്യ മജ്‌ലിസിന്നും കുട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കി. ഹുസൈന്‍ സഅദി കെ സി അനുസ്മരണ പ്രഭാഷണം നഖാഫി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഹനീഫ് പയോട്ട സ്വാഗതം പറഞ്ഞു. 

Tags: payotta, twahir thangal anusmaranam

ടീം സോളാറിന് അവിഹിതമായി എന്താണ് നല്‍കിയതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ടീം സോളാറിന് എന്ത് സഹായമാണ് അവിഹിതമായി സര്‍ക്കാര്‍ ചെയ്ത് നല്‍കിയതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്റ്റാഫിന്റെ ഫോണിലേക്ക് വിളിച്ചു എന്നത് കൊണ്ട് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യം അടിസ്ഥാനമില്ലാത്തതാണ്.

കൊച്ചി ഗസ്റ്റ് ഹൗസില്‍ വെച്ച് താന്‍ ബിജുവിനെ കാണുമ്പോള്‍ അയാള്‍ പിടികിട്ടാ പുള്ളിയായിരുന്നില്ല. താനും ബിജുവും തമ്മില്‍ സംസാരിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് ഗണേഷ് കുമാറിന്റെ കാര്യമാണോയെന്ന് മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും തികച്ചും വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ പരസ്യമാക്കാന്‍ താനൊരുക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന കാര്യത്തോട് തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ സ്വന്തമായി മൊബൈല്‍ വാങ്ങുന്നതടക്കമുള്ള ചില കാര്യങ്ങള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: chief minister press meet

കനത്ത മഴയില്‍ മധൂര്‍ മദനന്തേശ്വര ക്ഷേത്രത്തില്‍ വെള്ളം കയറി

കാസര്‍കോട് : രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തും പുറത്തും ഒരടിയിലേറെ വെള്ളം നിറഞ്ഞു നില്‍ക്കുന്നു. അതിനാല്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തര്‍ അകത്തു കടക്കാന്‍ ഏറെ പ്രയാസപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് ഏറെയും പ്രയാസപ്പെട്ടത്.

എല്ലാവര്‍ഷവും കനത്തമഴയില്‍ ക്ഷേത്രത്തില്‍ വെള്ളം കയറാറുണ്ട്. മധുവാഹിനി പുഴ കരകവിഞ്ഞതിനാല്‍ സമീപത്തെ വയലുകളിലും, വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.





Tags: madhur temple, rain, water

അമേരിക്കയു മായി തുറന്ന ചര്‍ച്ചയ്ക്കു തയ്യാര്‍: റൂഹാനി

തെഹ്‌റാന്‍: അമേരിക്കയുമായി തുറന്ന ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഇറാന്രെ പുതിയ പ്രസിഡന്ര് ഹസ്സന്‍ റൂഹാനി അറിയിച്ചു. പ്രസിഡന്രായി അധികാരമേറ്റതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്രെ യുറേനിയം സന്പുഷ്ടീകരണം നിര്‍ത്തില്ലെന്നും ഇറാനു നേരെയുള്ള അന്താരാഷ്ട്ര വിലക്കുകളിന്മേലുള്ള എടുത്തുചാട്ടമായിരിക്കും അതെന്നും റൂഹാനി പറഞ്ഞു.

'വളരെ കാലം പഴക്കമുള്ള മുറിവാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം. അത് വളരെ ഗുരുതരവുമാണ്. ഇറാന്രെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ഉറപ്പാണ് ആദ്യം അമേരിക്ക നല്‍കേണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പഴയ പ്രശ്‌നങ്ങള്‍ വ്യക്തമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതാണ്.പരസ്പര ബഹുമാനം തുല്യത എന്നിവയിലൂടെയുള്ള ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകൂ.'റുഹാനി പറഞ്ഞു.

Tags: iran president, america, 

മംഗലാപുരത്ത് മതിലിടി ഞ്ഞുവീണ് നാല് മരണം

മംഗലാപുരം: മംഗലാപുരത്ത് രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ കുതിര്‍ന്ന മതിലിടിഞ്ഞ് വീണ് നാലു പേര്‍ മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഏഴു പേര്‍ക്ക് പരുക്കേറ്റു.

സുന്ദരി (60), സുന്ദരി (62), ബേബി (50), ചിത്ര (13) എന്നിവരാണ് മരിച്ചവര്‍.

അശ്വതി (14), അശ്വനി (18), ആശ (38), വീണ (50), അശ്വത് (11), ശാംഭവി (12), ശേഖര്‍ (48) എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീടിനു മുകളിലേക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മതില്‍ ഇടിഞ്ഞുവീണത്. മഴക്കെടുതി സന്ദര്‍ശിക്കാനെത്തിയ മൂന്നംഗ മന്ത്രിസംഘം മരിച്ചവരുടെ ആശ്രിതര്‍ക്ക് 1.5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.






Tags: Four of family dead as compound wall collapses on house

ബസ്സപകടത്തില്‍ മുഹിമ്മാത്ത് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

പുത്തിഗെ: സ്‌കൂള്‍ ബസപകടത്തില്‍ മുഹിമ്മാത്ത് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥി മരിച്ചു. മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി ഹേരൂര്‍ കാജാ റോഡിലെ ഇബ്രാഹിംഹാജറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജാസിം (നാല്) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മുഹിമ്മാത്ത് ഇംഗ്ലീഷ് മിഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ ബസ് കയറിയാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി യിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയില്‍. സുഹൈമ (രണ്ട്) ഏക സഹോദരിയാണ്.

മഴ കനത്തു; കാവുഗോളി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി

കാസര്‍കോട്: കാലവര്‍ഷം കനത്തതോടെ കടലാക്രമണവും രൂക്ഷമായി. കാവുഗോളി കടപ്പുറത്തുണ്ടായ കടലാക്രമണത്തില്‍ 600 മീറ്റര്‍ റോഡ് കടലെടുത്തു. കാവുഗോളിയില്‍ നിന്ന് കടപ്പുറത്തേക്ക് നിര്‍മ്മിച്ച റോഡാണ് കടലാക്രമണത്തെത്തുടര്‍ന്ന് തകര്‍ന്നത്. റോഡിനരികിലൂടെ സ്ഥാപിച്ച ബി എസ് എന്‍ എല്ലിന്റെ 500 മീറ്റര്‍ ടെലിഫോണ്‍ കേബിളുകളും കടലെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പതിമൂന്ന് ഉപഭോക്താക്കളുടെ ടെലഫോണ്‍ ബന്ധവും നിശ്ചലമായി. കടലാക്രമണത്തെത്തുടര്‍ന്ന് പ്രദേശത്തെ നിരവധി കുടുംബങ്ങളും ഭീഷണിയിലാണ്.

നെല്ലിക്കുന്ന്, ചേരങ്കൈ, ഷിറിയ, സി പി സി ആര്‍ ഐ കടപ്പുറം, കസബ, കീഴൂര്‍, തൃക്കണ്ണാട്, ബേക്കല്‍, പള്ളിക്കര, കാഞ്ഞങ്ങാട്, അജാനൂര്‍, തൈക്കടപ്പുറം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ കടലാക്രമണം രൂക്ഷമായിട്ടുണ്ട്.



കടലാക്രമണം രൂക്ഷമായ കാസര്‍കോട് കടപ്പുറം തഹസില്‍ദാര്‍ ശിവകുമാര്‍, വില്ലേജ് ഓഫീസര്‍ പ്രകാശന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശശിധര പണ്ഡിത്, കൗണ്‍സിലര്‍മാരായ ജി നാരായണന്‍, മുസ്താഖ് ചേരങ്കൈ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Tags: kavugoli kadappuram

പള്ളങ്കോടില്‍ കുന്നിടിഞ്ഞ് വീണ് യുവതിയും 12 വയസുകാരനും മരിച്ചു

Written By WebMuhimmath Kasaragod on Monday, 17 June 2013 | 21:57

കാസര്‍കോട് : ദേലമ്പാടിയില്‍ ശക്തമായ മഴയില്‍ കുന്നിടിഞ്ഞ് വീണ് യുവതിയും പന്ത്രണ്ടുവയസുകാരനും മരിച്ചു. ദേലമ്പാടി പഞ്ചായത്തിലെ പള്ളങ്കോട് മോരയങ്കാനം സ്വദേശി അബ്ദുല്‍ഖാദറിന്റെ ഭാര്യ അസ്മ 32,  
അബ്ദുല്‍ഖാദറിന്റെ സഹോദരന്‍ ഇബ്രാഹിമിന്റെ മകനും പള്ളങ്കോട് ഗവ. യു പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയുമായ മുബീന്‍ 12, എന്നിവരാണ് ദാരുണമായി മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ വീടിന്റെ പിന്‍വശത്തുക്കൂടി കുളിമുറിയിലെക്ക് പോവുകയായിരുന്ന ഇവരുടെ ശരീരത്തിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്നും ആദൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴസും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഫലമുണ്ടായില്ല. പിന്നീട് ജെസിബി ഉപയോഗിച്ചു മണ്ണു മാറ്റുന്നതിനിടെ രാത്രി 9.30ഓടെ അസ്മയുടെയും തുടര്‍ന്നു മുബീന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഖസമുദ്ദീന്‍, ജസീല്‍, ഖമറുന്നീസ, നൂറുന്നീസ എന്നിവരാണ് മരിച്ച അസ്മയുടെ മക്കള്‍. മുജീബ, മുഫീന്‍ എന്നിവരാണ് മുബീന്റെ സഹോദരങ്ങള്‍.

ഇരുവരുടെയും മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger