Latest News :
Latest Post

ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് യു.എന്‍ പുരസ്‌കാരം

Written By WebMuhimmath Kasaragod on Wednesday, 22 May 2013 | 12:49

തിരുവനന്തപുരം: മികച്ച പൊതുസേവനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കും. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യപസഫിക് മേഖലയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തെത്തി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാങ്ക്വീ മൂണ്‍ 27 ന് അവാര്‍ഡുകള്‍ സമ്മാനിക്കും.

ലോകരാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ചാണ് യുഎന്‍ അവാര്‍ഡ് നല്കുന്നത്. സാധാരണഗതിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും വകുപ്പോ, സേവനമോ അവാര്‍ഡ് നേടുമ്പോള്‍ , മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്കിയ ജനസമ്പര്‍ക്ക പരിപാടിക്കുമാണ് അവാര്‍ഡ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.ത്രിതലപരിശോധനക്കും വിലയിരുത്തലിനും ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ജനുവരിയില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കുന്ന നീണ്ട പ്രക്രിയയിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്.

ലോകത്തിലെ ഒരു രാഷ്ട്രീയ നേതാവും നടത്താത്ത പരിപാടി എന്ന നിലയിലാണ് ജനസമ്പര്‍ക്ക പരിപാടി വിലയിരുത്തപ്പെട്ടത്. തികഞ്ഞ ജനാധിപത്യ പരീക്ഷണമായിരുന്നെന്നും സംസ്ഥാനത്തെ എല്ലാ ജനങ്ങളിലേക്കും ഇറങ്ങിചെന്ന പരിപാടിയായിരുന്നെന്നും സബ്കമ്മറ്റി വിലയിരുത്തി.

Tags: UN prize, Oommen chandy, kerala, 

നിതാഖത്ത് മൂലം മടങ്ങുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തും: മന്ത്രി

ജിദ്ദ: നിതാഖാത്തിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ ആനുകൂല്ല്യങ്ങളും ഉറപ്പു വരുത്തുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി ജിദ്ദയില്‍ പറഞ്ഞു. മടങ്ങിയെത്തുന്നവരുടെ പുനരധിവാസം ഇതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമായ ശേഷമേ ആവിഷ്‌ക്കരിക്കാനാവൂ എന്നും മന്തി അറിയിച്ചു. ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നഗരവികസന, ന്യൂനപക്ഷ മന്ത്രി.

സൗദിയിലെ സ്വദേശി വല്‍ക്കരണത്തെതുടര്‍ന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്ല്യങ്ങളും ഉറപ്പുവരുത്തും.

ജോലി നഷ്ടപ്പെട്ടെത്തുന്നവരുടെ പുനരധിവാസം ഏതു രീതിയില്‍ വേണമെന്ന് തീരുമാനിക്കണമെങ്കില്‍ എത്ര പേര്‍ എത്തിയെന്നും അതില്‍ എത്ര അവിദഗ്ദ്ധ തൊഴിലാളികളുണ്ടെന്ന് മനസിലാക്കണമെന്നും അതിന് ശേഷമേ പദ്ധതികള്‍ ആവിഷ്‌കരിക്കുകയെന്നും മന്തി അലി വ്യക്തമാക്കി.

നഗരവികസനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവാസികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അസറ്റ് ക്രിയേഷന്‍ പദ്ധതിക്ക് ചിങ്ങം ഒന്നിന് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.

ഷോപ്പിംഗ് കോംപ്ലക്‌സ്, കല്ല്യാണ മണ്ഡപം, ബസ്റ്റാന്റ് എന്നിവയുടെ നിര്‍മ്മാണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ സ്ഥലം സര്‍ക്കാര്‍ നല്‍കും. ഇവയുടെ ഫണ്ട് പ്രവാസികളില്‍ നിന്നായിരിക്കും ,സ്വീകരിക്കുക. പദ്ധതിയില്‍ നിന്നുളള വരുമാനം പൂര്‍ണ്ണമായും പ്രവാസി അംഗങ്ങല്‍ക്കായിരിക്കുമെന്നും മന്തി പറഞ്ഞു. കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥയ്ക്ക് തന്റെ മന്തിസ്ഥാനം കൊണ്ട് ഒരു പോറലുമേറ്റിട്ടില്ലെന്നും, പ്രവര്‍ത്തനം നോക്കിയാണ് മന്ത്രിമാരെ വിലയിരുത്തുന്നതെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.

Tags: Jedda India Media Forum, Jeddah, Minister Ali,

ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചെത്താമെന്ന് സൗദി

റിയാദ്: സമയ പരിധിക്കുള്ളില്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് പുതിയ വിസയില്‍ ഉടനെ സൗദിയിലേക്ക് തിരിച്ചുവരാം. ഇഖാമ കാലാവധി കഴിഞ്ഞവര്‍, ഹജ്ജു, ഉംറ വിസകളില്‍ എത്തി തിരിച്ചു പോകാതെ ഇവിടെ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ ജൂലായ് മൂന്നിനകം ഫൈനല്‍ എക്‌സിറ്റില്‍ പോവുകയാണെങ്കില്‍ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

ഇത്തരത്തില്‍ നാട്ടിലേക്ക് പോകുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തുമെങ്കിലും ഇവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ തിരിച്ചു വരുന്നതിനു സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിസയ്ക്ക് കാത്തു നില്ക്കാതെ പദവി ശരിയാക്കാന്‍ ആഗ്രഹിക്കുന്നവരെ തന്നെ പ്രയോജനപ്പെടുത്താന്‍ മുഴുവന്‍ കമ്പനികളോടും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കാലയളവില്‍ തന്നെ സൗജന്യമായി തൊഴില്‍ മന്ത്രാലയ വെബ്‌സൈറ്റ് വഴി സ്വന്തം യോഗ്യതയ്ക്കും പദവികള്‍ക്കും അനുയോജ്യമായ പ്രൊഫഷനുകളിലേക്ക് മാറാനുള്ള അവസരവും പരമാവധി പ്രയോജനപ്പെടുത്തണമെന്നും തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടു.

Tags: saudi, nittaqath, gulf, returns

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഔദ്യോഗിക അഭിമുഖം നല്കിയിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പേരില്‍ പ്രസിദ്ധീകരിച്ച അഭിമുഖം ചെന്നിത്തല നിഷേധിച്ചു. ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ചെന്നിത്തലയുടെ വിമര്‍ശനം ഉന്നയിക്കപ്പെട്ടത്. അഭിമുഖ പ്രകാരം ഉമ്മന്‍ ചാണ്ടിയുമായി ഇനി സന്ധിയ്ക്കില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല ഇനിമുതല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അദ്ദേഹത്തിന്റെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.


സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം പഴയതു പോലെയാകില്ല. ഉമ്മന്‍ ചാണ്ടി ചെയ്യാന്‍ കഴിയുന്നത് ചെയ്യട്ടെയെന്നും ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി. കേരളയാത്രയ്ക്കിടെ മന്ത്രിസഭയില്‍ ചേരണമെന്ന് തന്നോട് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ അത് തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് ഇപ്പോള്‍ ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കെബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുന:പ്രവേശത്തെ എതിര്‍ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ഇതുവരെ വിഘാതമായിരുന്നില്ല. മന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ എടുത്തിട്ട വിഷയമാണ്. എന്നിട്ടും അപ്രധാനമായ ഒരു വകുപ്പ് നല്‍കി തന്നെ അപമാനിക്കാന്‍ ശ്രമിച്ചു. തന്നെ മനപ്പൂര്‍വ്വം കെണിയില്‍ പെടുത്തിയതാണെന്ന് കരുതുന്നുവെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ഈ പരാമര്‍ശങ്ങളെക്കുറിച്ച് യാതൊരു വിശദീകരണങ്ങളും ചെന്നിത്തല നല്‍കിയിട്ടില്ല. കെട്ടിച്ചമച്ച വാര്‍ത്തയാണോയെന്ന ചോദ്യത്തിനും ചെന്നിത്തല മറുപടി നല്‍കിയില്ല.

Tags: chennittala, congress, kpcc president, politics, kerala

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ നൂറോളം മരണം

മൂര്‍: അമേരിക്കയിലെ ഒക്ലഹോമയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഇതുവരെ നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഇനിയും ശക്തി പ്രാപിക്കാനിടയുള്ളതിനാല്‍ അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്.

അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ദിവസങ്ങളായി തുടരുന്ന ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമാണ് അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളിലുണ്ടായിരിക്കുന്നത്. ഒക്ലഹോമ നഗരത്തില്‍ മാത്രം നിരവധി വീടുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തു. ഇവിടുത്തെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ കുടുങ്ങിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.


മണിക്കൂറില്‍ 321 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റുണ്ടായതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. നഗരപ്രദേശങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് ടെക്‌സാസില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് മിനിസോട്ട വരെ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍്കിയിരിക്കുന്നത്.

Tags: America, Tornado, 

ബേവിഞ്ച ബി.എം മുഹമ്മദ്കുഞ്ഞി നിര്യാതനായി

ചെര്‍ക്കള: ഈസ്റ്റ് ബേവിഞ്ചയിലെ പരേതനായ എളിഞ്ചിക മൂസക്കുട്ടിയുടെ മകന്‍ ബി.എം. മുഹമ്മദ് കുഞ്ഞി( 70) നിര്യാതനായി. പരേതനായ എളിഞ്ചിക അഹമ്മദിന്റെ മകള്‍ ബീഫാത്തിമയാണ് ഭാര്യ.

ബേവിഞ്ച ഹാരിസ് സഖാഫി, അനീസ, എന്നിവര്‍ മക്കളാണ്.

പി.ഡ.ബ്ല്യൂ.ഡി കോണ്‍ട്രാക്ടരായിരുന്ന പരേതനായ ബി.എം. അബ്ദുല്ല സഹോദരനാണ്. ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Tags: obit, bevinje mohammed kunhi

മഅദനിയുടെ ജാമ്യപേക്ഷ: അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി

ബംഗളുരു: വിചാരണ തടവുകാരനായി ബംഗളുരുവില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജി ജോര്‍ജ്.

പ്രോസിക്യൂഷന്‍ നിലപാട് നിയമവകുപ്പുമായി ചര്‍ച്ച ചെയ്യും, സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഅദനി നേരത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് കത്തയച്ചിരുന്നു.

തന്നെ കള്ളക്കേസില്‍ കുരുക്കിയാണ് ബംഗളുരു പോലീസ് ജയിലിലടച്ചതെന്നും തനിക്കെതിരെ ആരോപിച്ചിട്ടുള്ള കേസ് തെളിയുകയാണെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും മഅദനി കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മഅദനി വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കര്‍ണാടകയില്‍ പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് കര്‍ണ്ണാടകാ സര്‍ക്കാര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റതോടെ മഅദനി മോചനം സംബന്ധിച്ച് വീണ്ടും പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്.

മംഗലാപുരത്ത് വാഹനാപക ടത്തില്‍ കുമ്പള സ്വദേശികളായ ദമ്പതികളടക്കം മൂന്ന് മരണം

കുമ്പള: മംഗലാപുരത്തിനടുത്ത പടുബിദ്രി ബീടിനക്കരെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ കുമ്പളയിലെ ദമ്പതികളും സുഹൃത്തും മരിച്ചു. കുമ്പളയിലെ അരുണ റൈ (55), ഭര്‍ത്താവ് സതീശ് റൈ (59), കാര്‍ ഡ്രൈവര്‍ സൂറത്കല്ലിലെ കൃഷ്ണപുരയിലെ സതീഷ് കുമാര്‍ (43) എന്നിവരാണ് മരിച്ചത്. മജൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് അരുണ റൈ.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പടുബിദ്രി ബീടിനക്കരെ ദേശീയപാതയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച മാരുതി കാറുമായി ഗ്യാസ് ടാങ്കര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയ മൂവരെയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.



ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നു. അരുണയുടെ പിതാവ് കുമ്പളയില്‍ നിര്‍മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.

Tags: accident, kaup, death news

കാസര്‍കോട് കുളളന്‍പ ശുവിനു ബേളയില്‍ സംരക്ഷണ കേന്ദ്രം

കാസര്‍കോട്: കാസര്‍കോട് ജനുസ്സില്‍പ്പെട്ട കാസര്‍കോട് കുളളന്‍ ഇനത്തില്‍പ്പെട്ട പശുക്കളെ സംരക്ഷിക്കുന്നതിനു ബദിയഡുക്ക പഞ്ചായത്തിലെ ബേളയില്‍ മൃഗസംരക്ഷണ വകുപ്പ് പശു ഫാം സ്ഥാപിക്കാനുളള നടപടികള്‍ ആരംഭിച്ചു. പദ്ധതിക്കായി ബദിയഡുക്ക പഞ്ചായത്തിലെ ബേളയില്‍ 6.32 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഫാമിനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുളള പ്രവൃത്തികള്‍ ആരംഭിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു.

താലൂക്കിലെ ഭൂരിഭാഗം കര്‍ഷകരും നാടന്‍ ജനുസ്സില്‍പ്പെട്ട കന്നുകാലിയാണ് വളര്‍ത്തുന്നത്. കാസര്‍കോട് ഡ്വാര്‍ഫ് എന്ന് അറിയപ്പെടുന്ന കാസര്‍കോടന്‍ കുളളന്‍പശു നാശോന്‍മുഖമായിക്കൊണ്ടിരിക്കുകയാണ്. കാസര്‍കോട് താലൂക്കിലെ വരണ്ട കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചുരുങ്ങിയ ചെലവില്‍ വളര്‍ത്താവുന്ന രോഗപ്രതിരോധ ശേഷി ഏറ്റവും കൂടുതലുളള ജനുസ്സാണ് കാസര്‍കോടന്‍ കുളളന്‍.

വലിപ്പക്കുറവ് കാരണം കുറച്ച് തീറ്റ മാത്രം ഇവയ്ക്ക് മതി. കാലിത്തീറ്റ വളരെ കുറച്ച് മാത്രം കൊടുത്ത് ഇവയെ വളര്‍ത്താം. കൃഷിയിടങ്ങളിലോ മറ്റ് മേയ്ച്ചാല്‍ മാത്രം ഇവയെ വളര്‍ത്താം. ശരാശരി മൂന്നുലിറ്റര്‍ പാലാണ് നാടന്‍ പശുക്കളില്‍ നിന്നും ലഭിക്കുന്നതെങ്കിലും ഇതിന്റെ പാല്‍ ഗുണമേന്‍മയേറിയതാണ്. ഇതിന്റെ ചാണകവും മൂത്രവും ഗുണമേന്‍യേറിയ വളമാണ്. കാസര്‍കോട് താലൂക്കിലെ 18 വില്ലേജുകളിലെ കന്നുകാലികളില്‍ പകുതിയിലേറെ നാടന്‍ ജനുസ്സില്‍പ്പെട്ടതാണെങ്കിലും വര്‍ഷം തോറും കന്നുകാലികള്‍ കുറഞ്ഞു വരുന്നതായാണ് കാണുന്നത്.

ജൈവജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ കന്നുകാലികളെ സംരക്ഷിക്കാനുളള പദ്ധതി അനിവാര്യമായതിനാലാണ് സര്‍ക്കാര്‍ കന്നുകാലി സംരക്ഷണ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.

ബേഡഡുക്കയില്‍ ഒരു ആട് ഫാം തുടങ്ങുന്ന പദ്ധതിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ വില്ലേജില്‍22 ഏക്കര്‍ സ്ഥലത്തില്‍ ഫാം സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഫാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 2.88 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Tags: kasaragod dwarf

ആരിക്കാടിയില്‍ മുജാഹിദു കളുടെ ആശയ പാപ്പരത്തം ഒരിക്കല്‍ കൂടി വെളിവായി

കുമ്പള: എസ് വൈ എസ് കുമ്പള സര്‍ക്കിള്‍ ആഭിമുഖ്യത്തില്‍ ആരിക്കാടിയില്‍ ജില്ലാ ഉപാധ്യക്ഷന്‍ റഫീഖ് സഅദി നടത്തിയ ആദര്‍ശ പ്രഭാഷണം മുജാഹിദുകളുടെ ആദര്‍ശ പാപ്പരത്തം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഒരിക്കല്‍ കൂടി തുറന്നുകാട്ടി.

വിശ്വാസികള്‍ക്കുനേരെ ഇടയ്ക്കിടെ ശിര്‍ക്ക് ആരോപിച്ച് പ്രചാരണ കോലാഹലങ്ങള്‍ നടത്തിവരികയായിരുന്നു ഏതാനും മുജാഹിദ് പ്രവര്‍ത്തകര്‍. സയ്യിദുമാരെയും ഇസ്ലാമിക ചിഹ്നങ്ങളെയും അപമാനിക്കുന്ന മുജാഹിദുകളെ സുന്നികള്‍ സംവാദത്തിനു ക്ഷണിച്ചിരുന്നെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന സുന്നി പരിപാടിയിലേക്ക് ഓരോ മുജാഹിദ് പ്രവര്‍ത്തകനെയും നേരില്‍ ക്ഷണിക്കുകയും എന്തു സംശയമുണ്ടെങ്കിലും നേരില്‍ ചോദിക്കാന്‍ അവസരം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം കാലുമാറുകയായിരുന്നു. റഫീഖ് സഅദി സംവാദത്തിനു വെല്ലുവിളിച്ചിട്ടും വരാന്‍ മുജാഹിദുകള്‍ വരാന്‍ കൂട്ടാക്കിയില്ല.

നൗഷാദ് അഹ്‌സനി വന്നപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഇനി ആരിക്കാടിയില്‍ സുന്നികള്‍ക്ക് സംശയ നിവാരണത്തിനുള്ള തുറന്നവേദി ഒരുക്കുകയോ തുറന്ന ചര്‍ച്ചക്ക് തയ്യാറാവുകയോ ചെയ്യണമെന്നും അതിനും തയ്യാറാവുന്നില്ലെങ്കില്‍ മുജാഹിദ് പ്രസ്ഥാനം പിരിച്ചുവിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രോസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പി കെ നഗര്‍ സ്വാഗതം പറഞ്ഞു.

Tags: Sunni Aadarsha Sammelanam at Arikady
 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger