Latest News :
Latest Post

യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫ് അന്തരിച്ചു

Written By WebMuhimmath Kasaragod on Saturday, 25 May 2013 | 11:17

കോഴിക്കോട്: മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ട്രഷററും എം.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എം. ഹനീഫ് (38) നിര്യാതനായി.

 വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട്ടായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ആറു മാസമായി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹനീഫിനെ കഴിഞ്ഞയാഴ്ചയാണ് വിശ്രമത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. മേലാറ്റൂര്‍ എടപ്പറ്റ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കിഴക്കുംപാടം മുഹമ്മദ് എന്ന കുഞ്ഞാണി മുസ്ലിയാരുടെ മകനാണ്. ഉമ്മ: സഫിയ. ഭാര്യ: കെ.പി. ഇര്‍ഫാന ഇസ്സത്ത്. മക്കള്‍: മുഹമ്മദ് മുഫീദ്, ഹിബ ഫാത്തിമ. സഹോദരങ്ങള്‍: റഷീദ് അഹമ്മദ്, ഫസല്‍ റഹ്മാന്‍, മുഹമ്മദ് സ്വാദിഖ്, പരേതയായ ആയിഷക്കുട്ടി.

Tags: youth league leader, obituary

പ്ലസ് വണ്‍: സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷക്കാര്‍ക്ക് പ്രവേശനമില്ല

കൊച്ചി:പ്ലസ് വണ്‍ പ്രവേശനത്തിന് സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നീക്കി. സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രോസ്‌പെക്ടസ് വ്യവസ്ഥ സ്‌റ്റേ ചെയ്തുകൊണ്ടുള്ള മുന്‍ ഉത്തരവാണ്് ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നീക്കിയത്. പ്ലസ് ടു കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റിനുള്ള നടപടികള്‍ സര്‍ക്കാറിന് തുടരാമെന്നും കോടതി വ്യക്തമാക്കി. മെയ് പത്തിന് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഹരജി സമര്‍പ്പിച്ചത്.

2009ല്‍ സി ബി എസ് ഇ പുറപ്പെടുവിച്ച ചട്ടങ്ങള്‍ പ്രകാരം സ്‌കൂള്‍തല പരീക്ഷ പാസാകുന്നവര്‍ അതാത് സ്‌കൂളുകളില്‍ തന്നെ പഠനം തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ എഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് തടസ്സമില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ ചൂണ്ടിക്കാട്ടി. സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പരാതികളുണ്ടെന്നും എ ജി ബോധിപ്പിച്ചു.

സ്‌കൂള്‍തല പരീക്ഷ എഴുതിയാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് തടസ്സമുണ്ടെന്ന കാര്യം വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അറിയാവുന്നതാണെന്നും പരീക്ഷ എഴുതിയ ശേഷം പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിദ്യാര്‍ഥികളുടെ ആവശ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് മാത്രം പ്ലസ് വണ്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. എസ് എസ് എല്‍ സി പരീക്ഷ എഴുതിവരില്‍ 4.51 ലക്ഷം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ 3.35 ലക്ഷം സീറ്റുകള്‍ മാത്രമാണ് പ്ലസ് വണ്‍ കോഴ്‌സുകളില്‍ ഉള്ളതെന്നും എ ജി കോടതിയെ ബോധിപ്പിച്ചു.

സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം നടത്തിയവര്‍ക്ക് അവസരം നഷ്ടപ്പെടുമെന്നും അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. അതേസമയം, സ്‌കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ഹരജിക്കാരായ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ വാദിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ ഭൂരിഭാഗം പേരും സി ബി എസ് ഇ സിലബസില്‍ പഠനം നടത്തിയവരാണെന്നും സര്‍ക്കാര്‍ നടത്തുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ മാര്‍ക്കിംഗ് സംവിധാനം പരിഹാസ്യമാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം, മികച്ച നിലയില്‍ നടത്തുന്ന എസ് എസ് എല്‍ സി പരീക്ഷാ നടത്തിപ്പിനെ പരിഹസിച്ച അഭിഭാഷകന്റെ വാദത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത ഫീസാണ് സി ബി എസ് ഇ സ്‌കൂളുകള്‍ ഇടാക്കുന്നതെന്നും ഇത്തരം സീറ്റുകള്‍ സാധാരണക്കാരുടെ മക്കള്‍ക്ക് അപ്രാപ്യമാണെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് സി ബി എസ് ഇ പത്താം തരം പാസായ മുഴുവന്‍ പേര്‍ക്കും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സര്‍വീസ് സൊസൈറ്റിയും മൂന്ന് വിദ്യാര്‍ഥികളുമാണ് കോടതിയെ സമീപിച്ചത്.

Tags: cbse cyllebus, high court, kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പാക് സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌കൂള്‍ ബസ്സില്‍ പോകുകയായിരുന്ന 17 കുട്ടികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പാകിസ്ഥാനിലെ ഗുജ്‌റത്ത് നഗരത്തിലെ പ്രാന്ത പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഇസ്ലാമാബാദില്‍ നിന്നും 200 കിലോമീറ്റര്‍ കിഴക്കാണ് ഗുജ്‌റത്ത്.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ്സില്‍ തീപടരുകയായിരുന്നു.

Tags: pakistan, cylinder clash, child, school, students

സ്വദേശിവല്‍ക്ക രണം: ചര്‍ച്ചക്കായി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍


റിയാദ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിഭരണകൂടവുമായുള്ള ചര്‍ച്ചയ്ക്കായി സൗദിയില്‍ എത്തി. സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുളള സമയപരിധി നീട്ടണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ ചര്‍ച്ചകളില്‍ മുന്നോട്ടു വെച്ചേക്കും.സൗദിയിലെ ഇന്ത്യന്‍ തടവുകാരെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ചുളള ആവശ്യങ്ങളും ഇന്ത്യ ഉന്നയിക്കും.

സൗദി വിദേശകാര്യമന്ത്രി അമീര്‍ സഊദ് അല്‍ ഫൈസലിന്റെ ക്ഷണ പ്രകാരമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍ എത്തിയിരിക്കുന്നത്. 

ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രമന്തി ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തും. സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്, വിദേശകാര്യമന്ത്രി അമീര്‍ സഊദ് അല്‍ ഫൈസല്‍ എന്നിവരുമായിയായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍ നടത്തുക. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന് അയച്ച സുപ്രധാന വിവരങ്ങളടങ്ങിയ കത്തുമായാണ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയിലെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിതാഖാത് ഉള്‍പ്പടെയുള്ള മേഖലതല, അന്തര്‍ദേശീയ വിഷയങ്ങള്‍ സൗദി നേതൃത്വവുമായുളള ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് കരുതുന്നത്.

അതോടൊപ്പം തന്നെ സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ തടവുകാരുടെ ശേഷിക്കുന്ന ശിക്ഷ ഇന്ത്യയിലെ ജയിലുകളില് അനുഭവിക്കുന്നതിനായി ഇവരെ ഇന്ത്യയിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള വിഷയങ്ങളും ചര്‍ച്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . സൗദി ഭരണകൂടം പദവി ശരിയാക്കാന്‍ അനുവദിച്ച സമയപരിധിക്ക് കേവലം 41 ദിവസം മാത്രം ബാക്കിനില്‍ക്കെ, ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്നത് ദുഷ്‌കരമായിരിക്കും എന്നതിനാല്‍ തന്നെ , അനുവദിച്ച സമയപരിധി നീട്ടണമെന്ന അഭ്യര്‍ത്ഥനയും ഇന്ത്യ മുന്നോട്ടുവെക്കാന്‍ സാധ്യതയുണ്ട്എന്നാണ് അറിയുന്നത് .

ഇന്ത്യയും സൗദിയും തമ്മില്‍ ഊര്‍ജമേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളില്‍ ശുഭപ്രതീക്ഷയുമര്‍പ്പിച്ചാണ് രണ്ടു ദിവസത്തെ ഇന്ത്യ സൗദി മന്ത്രിതല കൂടിക്കാഴ്ച്ചകള്‍ ആരംഭിക്കുന്നത്.

Tags: saudi nationalised, nithaqath, salman khurshid

ബന്തിയോട് മഖ്ദൂമിയ്യ വാര്‍ഷികം 31ന്

ബന്തിയോട്: ബന്തിയോട് മഖ്ദൂമിയ്യ ദര്‍സ് മൂന്നാം വാര്‍ഷികവും ബുര്‍ദാ ആസ്വാദനവും മെയ് 31ന് നടക്കും. മഗ് രിബ് നിസ്‌കാരാനന്തരം നടക്കുന്ന പരിപാടി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഹാരിസ് ഹിമമി സഖാഫി പ്രഭാഷണം നടത്തും. അബ്ദുസ്സമദ് അമാനി പട്ടുവം ബുര്‍ദാ പാരായണത്തിന് നേതൃത്വം നല്‍കും.

Tags: bandiyod maqdoomiyyah

കുവൈത്തിലും സ്വദേശിവ ല്‍ക്കരണം: പ്രവാസികള്‍ ആശങ്കയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്രഖ്യാപിത സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാകുന്നതിന്റെ ആശങ്കയിലാണ് പ്രവാസി സമൂഹം. 25 ദിവസത്തിനിടെ നൂറുക്കണക്കിനാളുകളെ നാട്ടിലേക്ക് കയറ്റി അയച്ചതായാണ് വിവരം. ചെറിയ ട്രാഫിക്ക് ലംഘന കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ അനധികൃരായി കണ്ട് നാട്ടിലേക്ക് കയറ്റിവിടുന്ന നടപടിയാണ് ആദ്യം ആരംഭിച്ചത്. ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കുവൈത്തിലെ ജലീബല്‍ ഷെയൂക്കില്‍ 650 പേരാണ് റെയ്ഡുകളില്‍ പിടിയിലായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് രേഖകള്‍ ചോദിച്ചുവാങ്ങി ചെറിയ ക്രമക്കേടുകള്‍ക്ക് നാട്ടിലേക്ക് എക്‌സിറ്റ് നല്‍കുന്നത്.

യാതൊരു ഔദ്യോഗിക മുന്നറിയിപ്പുകളും ഇല്ലാതെയാണ് കുവൈത്ത് അധികൃതര്‍ ഇത്തരം നടപടികള്‍ നടപ്പാക്കുന്നത്.

റെയ്ഡുകള്‍ റൂമുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും വ്യാപിച്ചതോടെ പ്രവാസികള്‍ പുറത്തിറങ്ങാതെയിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ലേബര്‍ ക്യാമ്പുകളിലും വ്യാപകമായ റെയ്ഡ് നടക്കുന്നു. ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

Tags: kuwait, nationalised, exit, gulf, 

ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നതായി കണക്കുകള്‍. അന്താരാഷ്ട്ര വാര്‍ത്താ ചാനലായ സിഎന്‍എന്‍ ആണ് കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാണാതായ കുട്ടികളുടെ മാതാപിതാക്കളുടെ പരാതികള്‍ അധികാര കേന്ദ്രങ്ങളില്‍ എത്താതെ പോകുന്നതിനെ കുറിച്ചും സിഎന്‍എന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമങ്ങളും നടപടികളും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോഴും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 700 കുട്ടികളിലേറെയാണ് ഈ വര്‍ഷം കാണാതായിരിക്കുന്നത്.

ഡല്‍ഹിയില്‍ അഞ്ചു വയസുകാരി പീഡിപ്പിക്കപ്പെട്ടത് വെളിച്ചത്തില്‍ വന്നതോടെ പോലീസ് ഉള്‍പ്പെടെയുള്ള അധികൃതരുടെ നിസംഗത ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും കൂടുതല്‍ തിരോധാനങ്ങള്‍ തടയുന്നതിനും പോലീസിന്റെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തി കൊണ്ട് ഇരിക്കുകയാണെന്ന് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് രവീന്ദ്ര യാദവ് പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാണാതാകുന്ന കുട്ടികളില്‍ 40 ശതമാനവും ലൈംഗീക പീഡനത്തിന് ഇരയാകുന്നു. മിക്ക കുട്ടികളെയും പിന്നീട് പോലീസിനോ വീട്ടുക്കാര്‍ക്കോ കണ്ടെത്താന്‍ സാധിക്കുന്നില്ല. കാണാതാകുന്ന കുട്ടികള്‍ പിന്നീട് എത്തിച്ചേരുന്നത് ലൈംഗീക തൊഴിലിലോ ഫാക്ടറികളിലോ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകനായ കൈലേഷ് സത്യാര്‍ത്ഥി സ്ഥാപിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ ചതിയില്‍ അകപ്പെട്ട 18,000 കുട്ടികളെ രക്ഷിച്ചിട്ടുണ്ടെന്ന് പറയുന്നു.

സമൂഹത്തില്‍ ഉന്നത സ്ഥാനക്കാരായ ആളുകളുടെ മക്കളെ കാണാതായാല്‍ പോലീസ് ഉടനടി നടപടിയെടുക്കുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്യും, എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളുടെ കുട്ടികളെ കാണാതായാല്‍ പോലീസ് നിഷ്‌ക്രിയരാണെന്നും കൈലേഷ് കുറ്റപ്പെടുത്തുന്നു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കിലും കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ നിയമവും സര്‍ക്കാരും പോലീസും മൗനം പാലിക്കുകയാണെന്നും സിഎന്‍എന്‍ റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: missing child

അംഗന്‍വാടി ജീവനക്കാരി യുടെ മരണം: ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍

കാസര്‍കോട്: അംഗണ്‍വാടി ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പള്ളിക്കര പേരോല്‍ തായത്തു വീട്ടില്‍ ടി.വി. ബാലകൃഷ്ണനെ (49) യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വയനാട് മാനന്തവാടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് വയനാട്ടിലെത്തി പ്രതിയെ പിടികൂടിയത്.

ഇയാളുടെ ഭാര്യയും കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ അപ്പുഡുവിന്റെ മകളും കാട്ടിപ്പാറ അംഗണ്‍വാടിയിലെ വര്‍ക്കറുമായിരുന്ന അനിത (36) വിഷം കഴിച്ച് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച് 14 ന് വീട്ടില്‍ വെച്ച് വിഷം കഴിച്ച അനിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17 ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. ബാലകൃഷ്ണന്റെ പീഡനത്തെ തുടര്‍ന്നാണ് അനിത ജീവനൊടുക്കിയതെന്ന സഹോദരി രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

2007 ജൂലൈ ഏഴിനാണ് ബാലകൃഷ്ണന്‍ അനിതയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2011 ന് അനിതയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ബാലകൃഷ്ണനെതിരെ ആദൂര്‍ പോലീസ് കേസെടുത്തിരുന്നു. അനിതയടക്കം ആറ് യുവതികളെ ബാലകൃഷ്ണന്‍ വിവാഹം കഴിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പിലിക്കോട്, പെരുമ്പള, മട്ടന്നൂര്‍, ആദൂര്‍, ചര്‍ളടുക്ക എന്നീ സ്ഥലങ്ങളില്‍ നിന്നാണ് നേരത്തേ വിവാഹം കഴിച്ചത്. നാല് ഭാര്യമാരില്‍ മക്കളുമുണ്ട്.

വിവാഹം കഴിച്ച് കുട്ടികളായ ഉടന്‍ മുങ്ങുകയും മറ്റൊരു സ്ഥലത്ത് പൊങ്ങി വീണ്ടും വിവാഹം കഴിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നേരത്തെ നീലേശ്വരത്ത് ഒരു വിവാഹ ബ്യൂറോ നടത്തിയിരുന്ന ബാലകൃഷ്ണന്‍ ആ പരിചയം വെച്ചാണ് പലയിടത്തും വിവാഹ അഭ്യര്‍ത്ഥനയുമായി എത്തുന്നത്. മട്ടന്നൂര്‍, ആദൂര്‍, ചീമേനി, പെരിങ്ങോം, ഹൊസ്ദുര്‍ഗ്, ബേക്കല്‍ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ബാലകൃഷ്ണന്‍.

ചീമേനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ബാലകൃഷ്ണനെ കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ശിക്ഷയില്‍ നിന്നും ഇയാളെ ഒഴിവാക്കുകയായിരുന്നു.

Tags: anganvadi helper sucide, arrest, police, wayanad

സംസ്ഥാന നേതാക്കളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എ ഐ എസ് എഫ് നഗരത്തില്‍ പ്രകടനം നടത്തി

Written By WebMuhimmath Kasaragod on Friday, 24 May 2013 | 13:55

കാസര്‍കോട് : കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മാര്‍ച്ച് നടത്തിയ എ ഐ എസ് എഫ് സംസ്ഥാന നേതാക്കളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഒപ്പുമരച്ചോട്ടില്‍ സമാപിച്ചു. സനോജ് കാടകം, അഖില്‍മാത്യു, സനല്‍ ലാല്‍, ഗിരീഷ്, ഷിനു കാടകം, സജിത്ത്് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Tags: AISF activits, kasaragod

ആരോഗ്യമന്ത്രി യുടെ ജനസമ്പര്‍ക്കം ജൂണ്‍ ഒന്നിന്

കാസര്‍കോട് : ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നേതൃത്വം നല്‍കുന്ന ജനസമ്പര്‍ക്ക പരിപാടി ജൂണ്‍ 1 ന് കാസര്‍കോട് കളക്ടറേറ്റിന് എതിര്‍വശമുള്ള തേജസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അദാലത്തിന്റെ ഭാഗമായി ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ അലോപതിആയൂര്‍വേദഹോമിയോ ആശുപത്രികളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കുറവ് നികത്തുന്നതിനും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ആരോഗ്യരംഗത്ത് പൊതുജനങ്ങളും, സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അദാലത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

ജനപ്രതിനിധികള്‍, ആരോഗ, ആയൂര്‍വേദ, ഹോമിയോ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രര്‍ത്തിക്കുന്ന മറ്റ് വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംബന്ധിക്കും.



വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍ (ആരോഗ്യം), ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എം സി വിമല്‍രാജ്, ഡോ. ഇ മോഹനന്‍, എന്‍ ആര്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി മുഹമ്മദ് അശീല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദം) ഡോ. എ വി സുരേഷ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. എ കെ രേഷ്മ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍റഹ്മാന്‍ സംബന്ധിച്ചു.

Tags: press meet, DMO, ,kasaragod
 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger